Friday, 1 July 2016

തന്ത്രം


“എന്താ നീ ഒന്നും പറയാത്തത്?“ അവളുടെ ചോദ്യമാണ് അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്, കുറച്ച് കാലമായി അവരുടെ പ്രണയം തുടങ്ങിയിട്ട്. രണ്ടുപേരും സമൂഹത്തില്‍ നല്ല നിലയും വിലയും ഉള്ളവരുടെ മക്കള്‍, പക്ഷേ രണ്ട് പേരും രണ്ട് സമുദായത്തില്‍ പെട്ടവര്‍. ആധുനികവത്കരണവും സമത്തവുമൊക്കെ എല്ലാപേരും പ്രസംഗിക്കുമെങ്കിലും സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാപേരും സ്വാര്‍ത്ഥരാകുന്നു. അത്കൊണ്ട് തന്നെയാണ് തങ്ങളുടെ മകള്‍ക്ക് ഒരു പയ്യനുമായി പ്രണയം ഉണ്ടെന്ന് മനസിലാക്കിയ ഉടനെതന്നെ ടെസ്സിയുടെ മാതാപിതാക്ക്ല് അവള്‍ക്കായി ഒരു ദുബായ്ക്കാരന്‍ പയ്യനെ കണ്ടേത്തിയത്. ദുബായില്‍ സ്വന്തമായി ബിസ്നസ് നടുത്തുന്ന ആ പയ്യന്‍റെ വിവാഹാലോചനയാണ് നല്ല രീതിയില് നടക്കുകയായിരുന്ന അവരുടെ പ്രണയത്തിനുമുന്നില്‍ ഒരു വിലങ്ങുതടിയായി മാറിയത്.

“ഏന്ത് പറയാന്? നമ്മള്‍ തമ്മില്‍ സ്നേഹിച്ചൂ എന്നുള്ളത് സത്യമാണെങ്കില്‍ നമ്മള്‍ വിവാഹിതരാവുകയും ചെയ്യും. ഒരു പക്ഷെ നമ്മളുടെ വീട്ടുകാര് ഈ ബന്ധത്തെ അംഗീകരിക്കുകയില്ലായിരിക്കാം, നമുക്ക് ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ എല്ലാം മറന്ന് നമ്മുടെ വീട്ടുകാര് നമാളെ സ്വീകരിക്കും എന്ന തെറ്റിദ്ധാരണയും എനിക്കില്ലാ, നമ്മളുടെ സുഖ സൌകര്യങ്ങള്‍ നഷ്ടമായേക്കാം, എന്ത് കൂലിവേല ചെയ്തിട്ടായാലും നിന്നെ ഞാന്‍ പട്ടിണികൂടാതെ നോക്കും. നമ്മള്‍ കണ്ട സ്വപ്നങ്ങള്‍ യാഥാര്‍ത്യമാവും”. “ഹും ഒരു നേരത്തെ ആഹാരത്തിനായി കൂലിവേല ചെയ്യേണ്ടി വരുന്ന അവസ്ഥയെ കുറുച്ചായിരുന്നോ ജിത്തൂ നമ്മള്‍ സ്വപ്നം കണ്ടത്”? അവളുടെ ചോദ്യം അവനെ ഒന്ന് ഞെട്ടിക്കാതിരുന്നില്ലാ. എങ്കിലും താന്‍ ഇതുവരെയും പരിചയപ്പെട്ടിട്ടുള്ള പെണ്‍കുട്ടികളില് നിന്നും തികച്ചും വ്യത്യസ്ഥയാണ് ടെസ്സി, അത് കൊണ്ട് തന്നെ അവളില്‍ നിന്നും ഇങ്ങിനെ ഒരു ചോദ്യം ഉണ്ടായാല്‍ അതില്‍ അത്ഭുതപ്പെടേണ്ടാതില്ലാ. അവളുടെ ഈ പ്രത്യേക സ്വഭാവവിശേഷം തന്നെയാണ് അവനെ അവളിലേക്ക് അടുപ്പിച്ചതും.

“ജിത്തു ഞാന്‍ പറയുന്നത് ശ്രദ്ദിച്ച് കേള്‍ക്കണം. ഇപ്പോഴത്തെ ഈ പ്രണയച്ചൂടില് നമുക്ക് മറ്റൊന്നും കാണാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഏത് കഷടപ്പാടും പട്ടിണിയും നമ്മള്‍ സഹിച്ചെന്നും വരാം. പക്ഷെ കാലം ചെല്ലുമ്പോള്‍ നമുക്ക് തന്നെ നമ്മളോട് തന്നെ വെറുപ്പ് തോന്നും ജിത്തു, അന്ന് ദു:ഖിക്കാനല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലാ. വീട്ടുകാരെ ധിക്കരിച്ചുകൊണ്ടുള്ള നമ്മുടെ ഈ പ്രവര്‍ത്തിക്ക് വില്‍കൊടുക്കേണ്ടിവരുന്നത് നമ്മള്‍ മാത്രമായിരിക്കില്ലാ നമുക്ക് പിറക്കാന് പോകുന്ന കുഞ്ഞുങ്ങള്‍ കൂടിയയവും. അതുകൊണ്ട് നമ്മള്‍ ഒന്നൂടെ ചിന്തിക്കണം, നമുക്ക് വേണ്ടിയും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും”. ഒന്ന് ആലോചിച്ചാല്‍ ശരിയാണ്, അപ്പോഴത്തെ ഒരു മാനസികാവസ്ഥയില്‍ ഏന്ത് കഷ്ടപ്പാട് സഹിക്കാനും കമിതാക്കള്‍ റെഡിയാവും പക്ഷേ പിന്നീട് പലപ്പോഴും ഈ പ്രണയം അവര്‍ക്ക് തന്നെ ഒരു ബാദ്ധ്യതയായി മാറാം. “ ഇപ്പോള്‍ വീട്ടുകാര് തീരുമാനിച്ച ആ ദുബായ്ക്കാരന്‍ പയ്യനെ കെട്ടിയാല്‍ എന്‍റെ ജീവിതം ഭദ്രമാവും അത്പൊലെ ജിത്തുവിനും വീട്ടുകാര്‍ നല്ലൊരുകുടുംബത്തില്‍ നിന്നും ഒരുപെണ്‍കുട്ടിയെ കണ്ടെത്തും. ഇപ്പോള്‍ നമ്മള്‍ ചേറുതായി ഒന്ന് വിഷമിച്ചാലും സന്തോഷകരമായ ജീവിതങ്ങള്‍ രണ്ട്പേര്‍ക്കും ഉണ്ടാവും”.

“നീ പറയുന്നത് എല്ലാം ശരിതന്നെ ടെസ്സി, ഒന്ന് ചോതിക്കട്ടെ, വെറും ഒരു ക്യാമ്പസ് പ്രണയത്തിനുമപ്പുറം മാനസികമായും ശാരീരികമായും അടുത്തവരാണ് നമ്മള്‍, ഇനി മറ്റൊരാളുടെ ഭാര്യയായി ജീവിക്കേണ്ടി വരുമ്പോള്‍ നിനക്ക് കുറ്റബോധം തോന്നില്ലേ”? “എന്തിനാ കുറ്റബോധം ജിത്തു, ഞാന്‍ എന്‍റെ ശരീരം സമര്‍പ്പിച്ചത് കാര്യസാധ്യത്തിനുശേഷം കടന്ന് കളയാന്‍ ശ്രമിച്ച ഒരുത്തന് അല്ലാ മറിച്ച് എന്നെ ആത്മാര്‍ത്ഥമായി സ്നേഹിച്ച ഒരു പുരുഷനാണ്, രണ്ട്പേരുടേയും സുഖകരമായ ഭാവിക്ക് വേണ്ടി ചെറിയ ഒരു ത്യാഗം അത്രേയുള്ളൂ. പിന്നെ കാര്യസാധ്യം നടത്തിയതിനുശേഷം പൊടിയും തട്ടിപോകാന്‍ അനുവദിക്കുന്നവളും അല്ലാ ഈ ടെസ്സി. ജിത്തൂ നീ ഞാന് പറയുന്നത് മനസിലാക്കൂ, നമ്മള് രണ്ട് പേരുടേയും സുന്ദരമായ ഭാവിയെ ഓര്‍ത്ത് നമുക്ക് ഇവിടെവച്ച് പിരിയാം. ഇനി എനിക്ക് ജിത്തു ഒരു ഫ്രണ്ട് മാത്രമായിരിക്കും ജിത്തുവിന് ഞാനും അങ്ങിനെ തന്നെയവണം. അതും പറഞ്ഞ്, ഒരു ആയുഷ്കാലത്തേക്കുള്ള സ്വപ്നങ്ങള് മുഴുവനും അവിടെ ഉപേക്ഷിച്ച് അവള്‍ തിരിഞ്ഞ് നടന്നു,

കുറച്ച് നേരം അവന്‍ അവളെത്തന്നെ നോക്കി നിന്നു, പിന്നെ അവനും തിരിച്ച് നടക്കാന്‍ തുടങ്ങി. പക്ഷേ ഇപ്പോള്‍ ആ കണ്ണുകളില്‍ ഒരു കാമുകിയെ നഷ്ടപ്പെട്ടതിന്‍റെ വൈഷമ്യം ഇല്ലായിരുന്നൂ. മറിച്ച് കരച്ചിലും പരിഭവവും ഇല്ലാതെ, ചതിയനെന്ന് ആരോപിക്കപ്പെടാതെ തന്ത്രപരമായി ഒരുവളെക്കൂടി ഒഴിവാക്കിയതിന്‍റെ ആഹ്ലാദത്തിളക്കമായിരുന്നൂ. അവന്‍ യാത്ര തുടര്‍ന്നു പുതിയ ഒരു ഇരയ്ക്കായി………..

No comments:

Post a Comment